Wednesday, May 7, 2014

വ്യക്തി വൈരാഗ്യം :വിധവയായ വീട്ടമ്മയ്ക്ക് കുടിവെള്ളം നിഷേധിച്ചു

അരൂർ: പഞ്ചായത്ത് അംഗത്തിന്റെ വ്യക്തി വൈരാഗ്യം മൂലം വിധവയായ വീട്ടമ്മയ്ക്ക് കുടിവെള്ളം നിഷേധിച്ചതായി പരാതി.എഴുപുന്ന പഞ്ചായത്ത് 16-ാം വാർഡിൽ ഐ.എച്ച്.ഡി.പി കോളനിയിലെ കൊച്ചുതൈക്കണ്ടത്തിൽ പരേതനായ ദിവാകരന്റെ ഭാര്യ നാരായണിക്കാണ് പട്ടികജാതി വിഭാഗങ്ങൾക്ക് സർക്കാർ അനുവദിച്ച കുടിവെള്ള പൈപ്പ് കണക്ഷൻ നിരോധിച്ചത്.
കോളനിയിൽ നാരായണി ഒഴികെ മറ്റെല്ലാവർക്കും രണ്ടു ഘട്ടങ്ങളിലായി 50 പേർക്ക് കുടിവെള്ളം ലഭ്യമാക്കാൻ പഞ്ചായത്ത് നൽകിയ പട്ടിക പ്രകാരം ചേർത്തല വാട്ടർ അതോറിട്ടിക്ക് അപേക്ഷ നൽകിയിരുന്നു.എന്നാൽ ഈ രണ്ടു പട്ടികയിൽനിന്നും നാരായണിയുടെ പേര് ബോധപൂർവ്വം ഒഴിവാക്കുകയായിരുന്നുവെന്ന് വിവരാവകാശ നിയമപ്രകാരം പഞ്ചായത്തിൽ നിന്നും ലഭ്യമായ രേഖയിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞതായി നാരായണി പറയുന്നു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 16-ാം വാർഡിൽ നാരായണിയുടെ മകളും സ്വതന്ത്ര സ്ഥാനാർത്ഥിയായി വാർഡ് അംഗത്തിനൊപ്പം മത്സരിച്ചിരുന്നു.എന്നാൽ തന്നെ തോൽപ്പിക്കാനാണ് മകളെ മത്സരിപ്പിച്ചതെന്നാണ് വാർഡ് അംഗത്തിന്റെ ആരോപണം.ഈ വൈരാഗ്യമാണ് തനിക്കുമാത്രം കുടിവെള്ളം നിരോധിക്കാൻ കാരണമെന്ന് നാരായണി ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.
കുടിവെള്ളം ലഭിക്കാത്തതിന്റെ കാരണം അന്വേഷിച്ചപ്പോൾ ഉടനെ കിട്ടുമെന്ന മറുപടിയാണ് പഞ്ചായത്ത് അംഗത്തിൽ നിന്നും ലഭിച്ചത്.എന്നാൽ ഇതു സംബന്ധിച്ച വിവരാവകാശ രേഖ പരിശോധിച്ചപ്പോഴാണ് ലിസ്റ്റിൽ നാരായണി ഉൾപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയത്.തന്നോട് കാട്ടിയത് കടുത്ത അനീതിയും മനുഷ്യാവകാശ ലംഘനവുമാണെന്നും ഈ നീതി നിഷേധത്തിനെതിരെ പട്ടികജാതി - പട്ടികവർഗ്ഗ പീഢന നിയമപ്രകാരം അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും നാരായണി കളക്ടർക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
അരൂർ: മലിനീകരണം രൂക്ഷമായതിനെത്തുടർന്ന് ചന്തിരൂരിൽ പ്രവർത്തിച്ചിരുന്ന അനധികൃത മാംസാവശിഷ്ട സംസ്ക്കരണ കേന്ദ്രം ആരോഗ്യ വകുപ്പ് അധികൃതർ അടച്ചുപൂട്ടി സീൽ ചെയ്തു.അറവുശാലകളിൽനിന്നും ശേഖരിക്കുന്ന മാംസാവശിഷ്ടങ്ങൾ ശുചീകരിച്ച് ഉണക്കി ചൈനയിലേക്ക് കയറ്റി അയയ്ക്കുന്ന ചന്തിരൂർ പഴയ പാലത്തിനു സമീപം പ്രവർത്തിക്കുന്ന കേന്ദ്രമാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും ചേർന്ന് മിന്നൽ പരിശോധന നടത്തി അടച്ചുപൂട്ടിയത്.
ഭക്ഷണ യോഗ്യമല്ലാത്തതും അറവുശാലകലിൽ നിന്നും ഉപേക്ഷിക്കുന്നതുമായ കന്നുകാലികലുടെ ഞരമ്പ്,തൊലി തിടങ്ങിയ മാംസാവശിഷ്ടങ്ങൾ ഉണക്കി മറ്റു സംസ്ക്കരണ പ്രക്രിയകൾക്കുശേഷം ഉരുളകളാക്കി ചൈനയിലേക്ക് കയറ്റി അയയ്ക്കുന്നത്.ഇതിന് പഞ്ചായത്തിന്റേയോ,മലിനീകരണ നിയന്ത്രണ ബോർഡിന്റേയോ രേഖാമൂലമുള്ള യാതൊരു സമ്മതപത്രവും കിട്ടിയിട്ടില്ല.അനധികൃതമായി പ്രവർത്തിച്ചുകൊണ്ടിരുന്ന കയറ്റുമതി കേന്ദ്രത്തിൽ നിന്നും രൂക്ഷമായ ദുർഗ്ഗന്ധം വമിച്ചതിനെത്തുടർന്നാണ് നാട്ടുകാർ പരാതിയുമായി അധികൃതരെ സമീപിച്ചത്.തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്.ഗോപാലകൃഷ്ണൻ,കെ.ആർ.ചന്ദ്രബോസ് എന്നിവർ കേന്ദ്രത്തിൽ നടത്തിയ അന്വേഷണത്തിൽ പുഴുവരിച്ചനിലയിൽ മാംസാവശിഷ്ടങ്ങൾ കണ്ടെത്തി.ഇത് രൂക്ഷമായ നലിനീകരണവും കടുത്ത ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നവയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പഞ്ഞു. പുഴുവരിച്ചനിലയിൽ കണ്ടെത്തിയ മാംസാവശിഷ്ടങ്ങൾ ആരോഗ്യ വകുപ്പ് അധികൃതർ കുഴിച്ചുമൂടി കേന്ദ്രം അടച്ചുപൂട്ടി സീൽ ചെയ്തു.



Monday, April 14, 2014

വിഷു

                                                   
പകലും രാത്രിയും സമമായി വരുന്ന അവസ്ഥയാണ് വിഷു.സൂര്യൻ മീനം രാശിയിൽനിന്നും മേടം രാശിയിലേക്ക് പ്രവേശിക്കുന്ന പ്രത്യേകതയും വിഷു ദിനത്തിനുണ്ട്.ഇതെല്ലാം ശബ്ദതാരാവലിയിലെ വിഷു ദിനത്തിനുള്ള നിർവ്വചനങ്ങളാണ്. എന്നാലൽ കേരളീയർക്ക് ഇതിനെല്ലാം അപ്പുറത്തുള്ള കാല്പനികമായ ഒരാഘോഷമാണ്. വിഷുപ്പുലരിയിലെ കൈനീട്ടത്തേയും കണിയേയും ആശ്രയിച്ച് അടുത്ത ഒരു വർഷത്തെ ഗുണദോഷ ഫലങ്ങളെ വിലയിരുത്തുന്നവർ ഇന്ന് നമ്മുടെയിടയിൽ ഭൂരിപക്ഷമാണ്. അകവും പുറവും ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് കണിവെള്ളരിക്കൊപ്പം കുളിർമ്മ പൊഴിക്കുന്ന ഈ ആഘോഷവും മറ്റെല്ലാ ആഘോഷവും പോലെ കച്ചവടമായിക്കഴിഞ്ഞു. തമിഴ് നാട്ടിൽ നിന്നും കൊണ്ടുവരുന്ന വെള്ളരിക്കയും പഴവർഗ്ഗങ്ങളും ഓട്ടുരുളിയിൽവച്ച് , വിലകൊടുത്ത് വാങ്ങുന്ന നാലഞ്ചിതൾ കണിക്കൊന്ന പൂക്കൾകൊണ്ട് അലങ്കരിച്ച് കേരളീയർ കാണുന്ന വിഷുക്കണിക്ക് ഇന്ന് മലയാളത്തനിമ തീരെയില്ല. ഉഗ്ര സ്ഫോടന ശേഷിയുള്ള പടക്കങ്ങളും അമിട്ടുകളും മധുരമുള്ള ഒരു തെരുവിനെ കത്തിച്ചുകളയുന്നതിന്റെ ദൃശ്യങ്ങളായിരിക്കാം ഒരുപക്ഷെ നാളത്തെ തലമുറ വിഷുവെന്നു കേള്‍ക്കുമ്പോൾ മനസ്സിൽ കൊണ്ടുവരുന്നത്.
പക്ഷെ മുതിർന്ന തലമുറ മേടത്തിന്റെ മടിയിൽ പിറന്ന വിഷുപ്പുലരിക്ക് ധാരാളം അർത്ഥതലങ്ങളും ദൃശ്യങ്ങളും കൽപ്പിച്ചുകൊടുത്തിട്ടുണ്ട്.വേനൽക്കാല അവധിക്ക് സംഘം ചേരുന്ന കുട്ടികൾ മാസങ്ങൾക്കുമുമ്പേ തുടങ്ങും കണിയൊരുക്കാൻ.കമ്പും ചുള്ളിയുംകൊണ്ട് ചെറു കൂടാരങ്ങൾ തീർത്ത് മനോഹരമായി അലങ്കരിച്ച് ഓടക്കുഴലൂതുന്ന പീലിക്കണ്ണന്റെ ചിത്രവും വച്ച് അതിനുമുന്നിൽ നിറകണിയൊരുക്കി കൃഷ്ണഗാനങ്ങളും പാടി ഇടവഴികളും തോടുകളും പിന്നിട്ട് ഓരോ വീടുകളും കയറിയിറങ്ങി കണികാട്ടുമ്പോൾ കിട്ടുന്ന ചില്ലറത്തുട്ടുകളുടെ ലാഭനഷ്ടങ്ങളായിരുന്നില്ല അന്നത്തെ കുട്ടികളുടെ വിഷു സ്മരണ.മറിച്ച്, കണിയൊരുക്കാനുള്ള പങ്കപ്പാടുകളും കൂടാരവും ചുമന്ന് കൊട്ടിപ്പാടി നടക്കുന്നതിലെ കാൽപ്പനിക അനുഭവവും ഒരു വർഷത്തെ ഫലം മുഴുവൻ ഈ കൂടാരത്തിലെ കാഴ്ചയിലാണെന്ന സുന്ദരമായ സങ്കൽപ്പവും സർവ്വോപരി ആ കൂട്ടായ്മയുടെ വേനൽ സ്മൃതിയും മറ്റുമാണ് അന്നത്തെ കുട്ടികൾക്ക് ലഭിച്ചിരുന്ന ഏറ്റവും വലിയ കൈനീട്ടങ്ങൾ.
ഉത്തരേന്ത്യയിലെ പോലെ പടക്കങ്ങൾ പൊട്ടിച്ച് ആനന്ദിക്കുന്ന ആഘോഷങ്ങൾ നമുക്ക് കുറവാണ്.എന്നാൽ വിഷു അതിൽനിന്നും വേറിട്ടു നിൽക്കുന്നു.ലാത്തിരിയും കമ്പിത്തിരിയും പൂത്തിരിയും മറ്റും കത്തിച്ച് ആഘോഷിക്കുന്ന വിഷു കുട്ടികളുടേതു മാത്രമാണെന്ന് അവർ വിചാരിക്കുമ്പോൾ കൈനീട്ടം കൊടുക്കാൻ അധികാരമുള്ള മുതിർന്നവരുടേതാണെന്ന് അവരും വിചാരിക്കുന്നു.ചുരുക്കത്തിൽ എല്ലാവരുടേയും പൊതു ആഘോഷം തന്നെ വിഷു.
തൊടിയിൽ നിന്നും പെറുക്കിക്കൂട്ടുന്ന കശുഅണ്ടികൾ സംഭരിച്ചുവച്ച് വിഷുത്തലേന്നാൾ ചുട്ടുതല്ലി അവ വിഷുക്കഞ്ഞിയിൽ ചേർത്ത് കഴിക്കുമ്പോൾ ലഭിച്ചിരുന്ന രുചി ഇപ്പോഴത്തെ വിഷുക്കഞ്ഞിക്കുണ്ടോയെന്ന് അനുഭവത്തിന്റെ നാവാണ് പറയേണ്ടത്.വലിയ ബദ്ധപ്പാടില്ലാതെ കടയിൽ നിന്നും കശുഅണ്ടി പായ്ക്കറ്റുകൾ വാങ്ങി വിലയേറിയ സുഗന്ധ ദ്രവ്യങ്ങളും ചേർത്ത് ഇന്നു നാം വിഷുക്കഞ്ഞി തയ്യാറാക്കുന്നുണ്ടാകാം.പക്ഷെ,അനുഭവത്തിന്റെ രുചി കടയിൽനിന്നും കിട്ടില്ലല്ലോ.
തിന്മയുടെമേൽ നന്മ വിജയം കൈവരിച്ച ചില കഥകൾ വിഷുവിനെ ആധാരമാക്കി പറയാറുണ്ട്.അതുപോലെ കേരളീയരുടെ കാർഷികോത്സവമെന്നും വിഷുവിനെ ഘോഷിക്കുന്നു.പക്ഷെ,നന്മയ്ക്കുമേൽ ഇന്ന് നിരന്തരം തിന്മ വിജയിക്കുകയാണ്.മലയാളിയാകട്ടെ ഏറെക്കുറെ കാർഷിക വൃത്തി മറന്നും കഴിഞ്ഞു.
എങ്കിലും വിഷു നമുക്ക് വലിയ ആഘോഷമാണ്.അതിന്റെ മാറ്റ് കൊന്നപ്പൂക്കളെപ്പോലെ അമൂല്യമാണ്.പ്രദേശത്തെ കൃഷ്ണ ക്ഷേത്രങ്ങളിൽ വിഷുപ്പുലരിയിൽ ഭക്തർ നിറയുന്നു; കാർവർണ്ണനെ കണികണ്ട് സായൂജ്യമടയാൻ.വിഷുവിന് തനതായ ആഘോഷങ്ങളൊന്നും നമ്മുടെ ജില്ലയ്ക്കില്ല.എങ്കിലും ഗ്രാമത്തിന്റെ സ്വഭാവം ഇവിടെ ഉടനീളമുള്ളതിനാൽ വിഷുക്കാഴ്ചയുടെ മനോഹാരിതയ്ക്ക് ഒട്ടും കുറവു സംഭവിച്ചിട്ടില്ല.