Wednesday, May 7, 2014

വ്യക്തി വൈരാഗ്യം :വിധവയായ വീട്ടമ്മയ്ക്ക് കുടിവെള്ളം നിഷേധിച്ചു

അരൂർ: പഞ്ചായത്ത് അംഗത്തിന്റെ വ്യക്തി വൈരാഗ്യം മൂലം വിധവയായ വീട്ടമ്മയ്ക്ക് കുടിവെള്ളം നിഷേധിച്ചതായി പരാതി.എഴുപുന്ന പഞ്ചായത്ത് 16-ാം വാർഡിൽ ഐ.എച്ച്.ഡി.പി കോളനിയിലെ കൊച്ചുതൈക്കണ്ടത്തിൽ പരേതനായ ദിവാകരന്റെ ഭാര്യ നാരായണിക്കാണ് പട്ടികജാതി വിഭാഗങ്ങൾക്ക് സർക്കാർ അനുവദിച്ച കുടിവെള്ള പൈപ്പ് കണക്ഷൻ നിരോധിച്ചത്.
കോളനിയിൽ നാരായണി ഒഴികെ മറ്റെല്ലാവർക്കും രണ്ടു ഘട്ടങ്ങളിലായി 50 പേർക്ക് കുടിവെള്ളം ലഭ്യമാക്കാൻ പഞ്ചായത്ത് നൽകിയ പട്ടിക പ്രകാരം ചേർത്തല വാട്ടർ അതോറിട്ടിക്ക് അപേക്ഷ നൽകിയിരുന്നു.എന്നാൽ ഈ രണ്ടു പട്ടികയിൽനിന്നും നാരായണിയുടെ പേര് ബോധപൂർവ്വം ഒഴിവാക്കുകയായിരുന്നുവെന്ന് വിവരാവകാശ നിയമപ്രകാരം പഞ്ചായത്തിൽ നിന്നും ലഭ്യമായ രേഖയിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞതായി നാരായണി പറയുന്നു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 16-ാം വാർഡിൽ നാരായണിയുടെ മകളും സ്വതന്ത്ര സ്ഥാനാർത്ഥിയായി വാർഡ് അംഗത്തിനൊപ്പം മത്സരിച്ചിരുന്നു.എന്നാൽ തന്നെ തോൽപ്പിക്കാനാണ് മകളെ മത്സരിപ്പിച്ചതെന്നാണ് വാർഡ് അംഗത്തിന്റെ ആരോപണം.ഈ വൈരാഗ്യമാണ് തനിക്കുമാത്രം കുടിവെള്ളം നിരോധിക്കാൻ കാരണമെന്ന് നാരായണി ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.
കുടിവെള്ളം ലഭിക്കാത്തതിന്റെ കാരണം അന്വേഷിച്ചപ്പോൾ ഉടനെ കിട്ടുമെന്ന മറുപടിയാണ് പഞ്ചായത്ത് അംഗത്തിൽ നിന്നും ലഭിച്ചത്.എന്നാൽ ഇതു സംബന്ധിച്ച വിവരാവകാശ രേഖ പരിശോധിച്ചപ്പോഴാണ് ലിസ്റ്റിൽ നാരായണി ഉൾപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയത്.തന്നോട് കാട്ടിയത് കടുത്ത അനീതിയും മനുഷ്യാവകാശ ലംഘനവുമാണെന്നും ഈ നീതി നിഷേധത്തിനെതിരെ പട്ടികജാതി - പട്ടികവർഗ്ഗ പീഢന നിയമപ്രകാരം അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും നാരായണി കളക്ടർക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എനിക്ക് പ്രചോദനമേകും ..എന്തെങ്കിലും പറയൂ ..