Thursday, June 27, 2013

സാവിത്രി സോമൻ 53-ാം വയസ്സിലും കവിത കുത്തിക്കുറിക്കുകയാണ്:

കാക്കത്തുരുത്തെന്ന കൊച്ചു ദ്വീപിൽ താമസിക്കുന്ന സാവിത്രി സോമൻ വെറുമൊരു വീട്ടമ്മയല്ല;53-ാം വയസ്സിലും കവിത കുത്തിക്കുറിക്കുകയാണ്.നൂറിനുമേൽ കവിതകളാണ് ഇതിനോടകം ഇവർ എഴുതിത്തീർത്തത്.വലിയ ഭാഷാപാണ്ഡിത്ത്യമോ വിദ്യാഭ്യാസമോ വായനാശീലമോ അവകാശപ്പെടാനില്ലാത്ത തനി നാട്ടുംപുറത്തുകാരിയായ ഈ അമ്മ ഏറെക്കാലമായി കവിതയുടെ ലോകത്താണ്.വായിച്ചാലേ എഴുതാൻ പറ്റൂ എന്നു പറയുന്നവരോട് വായിക്കാതെതന്നെ ഞാൻ നൂറിലേറെ കവിതകൾ എഴുതിയല്ലോ എന്നാവും കാക്കത്തരുത്തിന്റെ സ്വന്തം കവയത്രിയുടെ മറുപടി.

സാവിത്രി സോമൻ കാക്കത്തരുത്തിന്റെ മരുമകളായെത്തിയിട്ട് 38 വർഷങ്ങൾ കഴിഞ്ഞു.കർഷകനായ തോപ്പിൽവീട്ടിൽ സോമന്റെ ഭാര്യയാണ്.പത്താം ക്ളാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി കവിതയെഴുതിത്തുടങ്ങിയതെന്ന് ഇവർ ഓർക്കുന്നു.ആയിടയ്ക്കാണ് അന്വയം എന്ന ചെറുനാടകമെഴുതി അതിൽ പ്രധാന അദ്ധ്യാപികയുടെ വേഷത്തിൽ അരങ്ങിലെത്തിയത്.തന്റെ കാഴ്ചകളാണ് പലപ്പോഴും കവിതകളായി പിറക്കുന്നതെന്ന് പറയുന്ന സാവിത്രി കവിതയെഴുതാൻ പ്രത്യേക തയ്യാറെടുപ്പുകൾ ഒന്നും നടത്താറില്ല.പദാനുപദങ്ങളായി,അനർഗ്ഗളമായി വരികൾ ഹൃദയത്തിൽനിന്നും ഒഴുകിയെത്തുകയാണ്.സ്വയം സംഗീതം നൽകിയാണ് കവിതാ രചന.
കവിതാ രചനയിലെ ഈ പ്രത്യേക സിദ്ധിയാവാം സാവിത്രിയെ 2013 ലെ അംബേദ്ക്കർ നാഷണൽ ഫെല്ലോഷിപ്പ് അവാർഡിന് അർഹയാക്കിയത്.ഇക്കഴിഞ്ഞ വിഷുദിനത്തിൽ തിരുവനന്തപുരം പാളയത്തെ ഭാഗ്യമാല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരളാ ഗവർണ്ണർ നിഖിൽ കുമാർ പുരസ്ക്കാരവും തിരുവനന്തപുരം മേയർ അഡ്വ.കെ.ചന്ദ്രിക മഹാത്മാ ഫൂലേ നാഷണൽ എക്സലൻസ് അവാർഡും സാവിത്രിയ്ക്ക് സമ്മാനിച്ചു.അതോടൊപ്പം ഡൽഹിൽ നടന്ന ഓൾ ഇൻഡ്യാ കോൺഫെഡറേഷൻ ഓഫ് എസ്.സി-എസ്.ടി ഓർഗനൈസേഷന്റെ പരിപാടിയിൽ തന്റെ സ്വന്തം കവിത സംഗീതവൽക്കരിച്ച് പാടി അവതരിപ്പിക്കാൻ അവസരം ലഭിച്ചതും വലിയ ഭാഗ്യമായി ഈ കലാകാരി കരുതുന്നു.
2010 ലാണ് സാവിത്രിയുടെ ആദ്യ കവിതാ സമാഹാരമായ താളം തെറ്റിയ ജീവിതങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്.41 കവിതകളാണ് ഇതിന്റെ ഉള്ളടക്കം.പുസ്തകത്തിന്റെ അവതാരിക എഴുതി നൽകിയത് കവി ചന്തിരൂർ ദിവാകരനാണ്.പ്രകാശന സമ്മേളനമാകട്ടെ ദ്വീപുനിവാസികൾ ഒരുത്സവമാക്കിത്തീർത്തു.2010 ഓഗസ്റ്റ് 16 നായിരുന്നു അത്.കാക്കത്തുരുത്ത് കടവിൽ ചേർന്ന സമ്മേളനത്തിൽ കവികളും കലാകാരന്മാരുമുൾപ്പടെ 150 ഓളം പേർ പങ്കെടുത്തു.അരൂർ എം.എൽ.എ അഡ്വ.എ.എം.ആരിഫാണ് ഉദ്ഘാടകനായെത്തിയത്.
കവിതകൾക്കൊപ്പം ഭക്തിഗാനങ്ങൾ,ഒപ്പനപ്പാട്ടുകൾ,പാരഡി ഗാനങ്ങൾ എന്നിവയും സാവിത്രി രചിച്ചിട്ടുണ്ട്.കൂടാതെ അഞ്ചോളം കഥകളും സാവിത്രിയുടേതായിട്ടുണ്ട്.കൂടാതെ നാല് ചെറുകഥകളടങ്ങിയ നിമിഷത്തിലെത്തിയ വസന്തമെന്ന കഥാസമാഹാരവും പ്രസിദ്ധീകരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്.
പല കവിതകളും ജീവിതത്തിലേക്ക് വിരൽ ചൂണ്ടുന്നവയാണ്.മദ്യത്തിനും മയുമരുന്നിനുമെതിരെയുള്ള സന്ദേശമാണ് ലഹരിയുടെ ദൂഷ്യം എന്ന കവിതയുടെ ഇതിവൃത്തം.അതുപോലെതന്നെ യേശുദേവനെക്കുറിച്ചും ശ്രീനാരായണ ഗുരുദേവനെക്കുറിച്ചും സാവിത്രി കവിതകൾ രചിച്ചിട്ടുണ്ട്.
ഭർത്താവ് സോമനും മക്കളുമാണ് തന്റെ കലാപ്രവർത്തനിന് എന്നും പ്രോത്സാഹനം നൽകിയിട്ടുള്ളതെന്ന് സാവിത്രി പറയുന്നു.ആദ്യം അവർക്കുമുന്നിലാണ് കവിതകളും കഥകളും അവതരിപ്പിക്കുക.അവരുടെ അഭിപ്രായം മാനിച്ച് ആവശ്യമായ തിരുത്തലുകൾ നടത്തും.
ഒരു കലാകാരിയായി മാത്രം ഒതുങ്ങുകയല്ല,സാവിത്രി.മികച്ച സംഘാടകകൂടിയാണിവർ.അഖില കേരള കലാകാര ക്ഷേമ സമിതി,പിറവി സാംസ്ക്കാരിക സംഘടന,സർഗ്ഗതീരം,കവിമൊഴി,ചാവറ കൾച്ചറൽ സെന്റർ എന്നീസംഘടനകളിലെ സജീവ പ്രവർത്തകയാണിവർ.കൂടാതെ വടക്കനേഴത്ത് ദേവീക്ഷേത്രം പ്രസിഡന്റ്,സെക്രട്ടറി എന്നീനിലകളിലും സോഷ്യൽ സർവ്വീസ് സൊസൈറ്റി,കുടുംബശ്രീ,ഹെൽത്ത് ഇൻഡ്യ എന്നീ സംഘടനകളിലും പ്രവർത്തിച്ചിട്ടുണ്ട്.കാക്കത്തുരുത്ത് 5919-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ചെമ്പഴന്തി കുടുംബ യൂണിറ്റിന്റെ കൺവീനർകൂടിയാണ് ഈ 53 കാരി.
ലളിതമോഹനമായ കവിതകളിൽ ഭാവനയുടെ ചിറകുവിടർത്തി പറന്നുപോകുന്ന സാവിത്രിയെന്ന ചിത്രശലഭത്തെ എങ്ങനെയാണ് കണ്ടില്ലെന്നു നടിക്കാനാവുക.
സുകന്യ,സാജൻ,സാജു എന്നിവർ മക്കളും മധു,സിജി,ജിഷ എന്നിവർ മരുമക്കളുമാണ്.ഫോൺ:92492 80550

കാക്കത്തുരുത്തുകാരുടെ സ്വപ്നം പൂവണിയുമോ ?

എഴുപുന്ന പഞ്ചായത്തിലെ കാക്കത്തുരുത്തു ദ്വീപിൽ 350 കുടുംബങ്ങളാണുള്ളത്.യാത്രാസൗകര്യങ്ങളില്ല.നാലുവശവും വെള്ളത്താൽച്ചുറ്റപ്പെട്ട ദ്വീപുനിവാസികളുടെ ഏക യാത്രാ വാഹനം ജലയാനങ്ങളാണ്. എന്തിനും ഏതിനും ഇവർക്ക് കായൽ കടന്ന് എരമല്ലൂരിലെത്തണം.ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ആശുപത്രിയോ ഇല്ല.ആകെയുള്ളത് ഒരു സർക്കാർ ആയൂർവ്വേദ ആശുപത്രിയും അങ്കണവാടിയും മാത്രം.ഇവരുടെ റേഷൻകടയും എരമല്ലൂരിലാണ്.
എരമല്ലൂരിലെ വിദ്യാലയങ്ങളിലേക്ക് രാവിലെ കുട്ടികൾ പോയാൽ അവർ തിരികെ എത്തുംവരെ അമ്മമാർക്ക് നെഞ്ചിൽ തീയാണ്.പ്രതികൂല കാലാവസ്ഥയിൽ വഞ്ചിയിലെ യാത്രയും ദുഷ്ക്കരമാകും.
കാക്കത്തുരുത്തു പാലം യാഥാർത്ഥ്യമായാൽ ദ്വീപുനിവാസികളുടെ ചിരകാലസ്വപ്നമാണ് സാക്ഷാത്ക്കരിക്കപ്പെടുക.മാസങ്ങൾക്കുമുമ്പ് പൊതുമരാമത്തുവകുപ്പുമന്ത്രി വി.കെ.ഇബ്രാഹിംകുട്ടിയാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത്.ഒരുമാസം പിന്നിട്ടപ്പോൾത്തന്നെ തൊഴിൽത്തർക്കംമൂലം പണി മുടങ്ങി.ചർച്ചകളിലൂടെ പ്രശ്നം പരിഹരിച്ച് പാലംപണി ദ്രുതഗതിയിൽ മുന്നേറുന്നതിനിടയിൽ സ്വകാര്യ വ്യക്തി പാലത്തിനുവേണ്ടി തനിക്ക് 20 സെന്റ് ഭൂമി നഷ്ടമാകുമെന്നുകാട്ടി കോടതിയെ സമീപിച്ചു.അതോടെ പണി വീണ്ടും സ്തംഭിച്ചു.
തങ്ങളുടെ വലിയൊരു സ്വപ്ന പദ്ധതി നഷ്ടമാകുന്നത് വൃഥാ നോക്കിനിൽക്കാൻ ദ്വീപുനിവാസികൾക്ക് കഴിയുമായിരുന്നില്ല.ദ്വീപിലെ ആബാലവൃദ്ധം ജനങ്ങൾ അണിനിരന്ന കായലിൽ തീർത്ത മനുഷ്യച്ചങ്ങലയായിരുന്നു സമരമുറ.ഈ സമരത്തിൽ ദ്വീപുനിവാസികൾക്കൊപ്പം എരമല്ലൂരിലെ വലിയൊരുവിഭാഗം ജനങ്ങളും അണിചേർന്നു.സമരം വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും സ്ഥലം നൽകേണ്ട സ്വകാര്യവ്യക്തിയുടെ മനസ്സലിഞ്ഞില്ല.
ഇതിനിടയിൽ തടസ്സവാദമുയർത്തിയ സ്വകാര്യ വ്യക്തിയുമായി പലവട്ടം ചർച്ച നടത്തി.ഒടുവിൽ സർക്കാരിൽനിന്നും അഡ്മിനിസ്ട്രേറ്റീവ് സാംഗ്ഷൻ ലഭിച്ചാൽ സ്ഥലം വിട്ടുനൽകാമെന്നു സമ്മതിച്ചു.അതോടൊപ്പം തണ്ണിർത്തട സംരക്ഷണ നിയമപ്രകാരമുള്ള അനുവാദവും ലഭ്യമാക്കാനുള്ള ശ്രമങ്ങളും അഡ്വ.എ.എം.ആരിഫ് എം.എൽ.എ യുടെ നേതൃത്വത്തിൽ നടന്നുവരികയാണ്.ഒപ്പം നിർമ്മാണ പ്രദേശത്തെ ജപ്പാൻ കുടിവെള്ള പൈപ്പും മാറ്റി സ്ഥപിക്കേണ്ടതുണ്ട്.അടുത്ത ഒരുമാസത്തിനുള്ളിൽത്തന്നെ പാലംപണി പുനരാരംഭിക്കാൻ കഴിയുന്ന തരത്തിൽ നടപടികൾ ക്രമീകരിച്ചതായി എം.എൽ.എ അറിയിച്ചു.
നാലുകോടി രൂപയാണ് നിർമ്മാണച്ചിലവു പ്രതീക്ഷിക്കുന്നത്.കായലിലും കരയിലുമായി എട്ടു തൂണുകൾ ഇനി പൂർത്തീകരിക്കേണ്ടതുണ്ട്.പാലത്തിന്റെ അവസാന തൂണുകൾ സ്ഥാപിക്കേണ്ടത് സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ്.20 സെന്റു ഭൂമി ഇതിനുവേണ്ടി സ്വകാര്യ വ്യക്തിക്ക് നഷ്ടമാകും.പാലം നിർമ്മാണത്തിന് നാലുകോടിരൂപ അനുവദിച്ചെങ്കിലും സ്ഥലം അക്വയർ ചെയ്യാൻ പ്രാരംഭ ഘട്ടത്തിൽ തുക അനുവദിക്കാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.നഷ്ടമാകുന്ന ഭൂമിയുടെ ന്യായമായ വില നൽകി പ്രശ്നം പരിഹരിക്കുന്നതിലൂടെ ദ്വീപുനിവാസികൾക്ക് തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യമാണ് ലഭ്യമാകുന്നത്;ഒപ്പം വലിയൊരു സ്വപ്നവും. 

Wednesday, June 26, 2013


കേരളത്തിൽ ഏറ്റവും കൂടുതൽ കുഴികളുള്ള പാലമേത്...........?.ഇങ്ങനെയൊരു ചോദ്യം ഏതെങ്കിലും പരീക്ഷയിൽ ഉദ്യോഗാർത്ഥികൾക്ക് നേരിടേണ്ടിവന്നാൽ അത്ഭുതപ്പെട്ടിട്ടു കാര്യമില്ല.പറഞ്ഞു വരുന്നത് അരൂർ-കുമ്പളം പാലത്തിന്റെ കാര്യം തന്നെ.ഏറ്റവും കുറഞ്ഞ കാലയളവിൽ ഏറ്റവും കൂടുതൽ തവണ അറ്റകുറ്റപ്പണികൾ നടത്തിയ പാലം എന്ന അപഖ്യാതിയും ഈ പാലത്തിനു സ്വന്തം....!
1987-ൽ ഗതാഗതത്തിനു തുറന്നു കൊടുത്ത പാലം ഏറെ വൈകാതെ,കൃത്യമായി പറഞ്ഞാൽ 1988 ജൂൺ മാസത്തിൽത്തന്നെ പ്ളാറ്റ് ഫോം തകർന്ന് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു.സുഗമമായ യാത്രയും എത്രയും പെട്ടെന്ന് എറണാകുളത്തെത്താമെന്ന നാട്ടുകാരുടെ സ്വപ്നവും വൃഥാവിലായി.എണ്ണിയാൽ തീരാത്ത കുഴികളുമായി യാത്രക്കാരുടെ നടു ഒടിക്കുന്ന സഞ്ചാര സൗഖ്യവും സമ്മാനിച്ച് പാലം ഇക്കുറിയും കാലവർഷത്തിന്റെ വരവോടെ കുഴികളുടെ നിറ സാഹ്നിദ്ധ്യമായി മാറി.

മുൻപ് പുതിയ സമാന്തരപ്പാലം ഗതാഗതത്തിനു തുറന്നപ്പോൾ പഴയപാലം നവീകരിക്കുന്നതിനേക്കുറിച്ച് അധികൃതർ ആലോചിച്ചിരുന്നുവെങ്കിലും പുനർനിമ്മാണ പ്രകിയ അനന്തമായി നീണ്ടുപോയി.ഒടുവിൽ വിവിധ രാഷ്ട്രീയ സംഘടനകൾ നടത്തിയ സമരത്തിനൊടുവിൽ അറ്റകുറ്റപ്പണികൾക്കായി പാലം ഇരുവശവും അടച്ചുകെട്ടി ഗതാഗതം നിരോധിച്ചതല്ലാതെ മറ്റൊരു നിർമ്മാണപ്രവർത്തനങ്ങളും നടത്തിയില്ല.പിന്നീട് ജനങ്ങളുടെ പ്രക്ഷോഭത്തെത്തുടർന്നാണ് ഒരു മാസത്തിനു ശേഷം അധികൃതർ അറ്റകുറ്റപ്പണികൾ നടത്താൻ നിർബ്ബന്ധിതരായത്.
പൊട്ടിപ്പൊളിഞ്ഞ പാലത്തിലെ ടാർ മിശ്രിതം പൂർണ്ണമായി നീക്കം ചെയ്ത് ഉടഞ്ഞ കോൺക്രീറ്റ് പ്രതലങ്ങളും നീക്കി ബിറ്റുമിൻ സിമന്റ് ഉപയോഗിച്ച് പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാവും ദീർഘനാൾ ഈടുനിൽക്കുന്ന പാലത്തിലെ അറ്റകുറ്റപ്പണികൾ നടത്തുന്നതെന്നായിരുന്നു ദേശീയ പാത അധികൃതർ പറഞ്ഞിരുന്നത്.പ്രഖ്യാപനം കഴിഞ്ഞ് അധികൃതർ മടങ്ങിയതിനു തൊട്ടു പിന്നാലെ പാലം വീണ്ടും തകർന്ന് തരിപ്പണമായി.ഇതോടെ പ്രസംഗത്തിലെ ആത്മാർത്ഥത പ്രവർത്തിയിലില്ലെന്ന് ജനങ്ങൾക്ക് ബോദ്ധ്യമായി.
പണിയുംതോറും തകരുന്ന പാലത്തിനുവേണ്ടിയുള്ള മുറവിളിക്ക് പുതുമയില്ലാതായതോടെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് പരിഹാരം കാണേണ്ടതെങ്ങനെയെന്ന ആലോചനയിലാണ് ജനങ്ങൾ.വർഷകാലം തീരുന്നതുവരെ പാലത്തിലെ കുഴികളിൽ വിത്തുപാകി പച്ചക്കറി കൃഷി നടത്തിയാലും അതും സമരത്തിലെ വ്യത്യസ്തതയായി കണക്കാക്കാം.