Thursday, June 27, 2013

സാവിത്രി സോമൻ 53-ാം വയസ്സിലും കവിത കുത്തിക്കുറിക്കുകയാണ്:

കാക്കത്തുരുത്തെന്ന കൊച്ചു ദ്വീപിൽ താമസിക്കുന്ന സാവിത്രി സോമൻ വെറുമൊരു വീട്ടമ്മയല്ല;53-ാം വയസ്സിലും കവിത കുത്തിക്കുറിക്കുകയാണ്.നൂറിനുമേൽ കവിതകളാണ് ഇതിനോടകം ഇവർ എഴുതിത്തീർത്തത്.വലിയ ഭാഷാപാണ്ഡിത്ത്യമോ വിദ്യാഭ്യാസമോ വായനാശീലമോ അവകാശപ്പെടാനില്ലാത്ത തനി നാട്ടുംപുറത്തുകാരിയായ ഈ അമ്മ ഏറെക്കാലമായി കവിതയുടെ ലോകത്താണ്.വായിച്ചാലേ എഴുതാൻ പറ്റൂ എന്നു പറയുന്നവരോട് വായിക്കാതെതന്നെ ഞാൻ നൂറിലേറെ കവിതകൾ എഴുതിയല്ലോ എന്നാവും കാക്കത്തരുത്തിന്റെ സ്വന്തം കവയത്രിയുടെ മറുപടി.

സാവിത്രി സോമൻ കാക്കത്തരുത്തിന്റെ മരുമകളായെത്തിയിട്ട് 38 വർഷങ്ങൾ കഴിഞ്ഞു.കർഷകനായ തോപ്പിൽവീട്ടിൽ സോമന്റെ ഭാര്യയാണ്.പത്താം ക്ളാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി കവിതയെഴുതിത്തുടങ്ങിയതെന്ന് ഇവർ ഓർക്കുന്നു.ആയിടയ്ക്കാണ് അന്വയം എന്ന ചെറുനാടകമെഴുതി അതിൽ പ്രധാന അദ്ധ്യാപികയുടെ വേഷത്തിൽ അരങ്ങിലെത്തിയത്.തന്റെ കാഴ്ചകളാണ് പലപ്പോഴും കവിതകളായി പിറക്കുന്നതെന്ന് പറയുന്ന സാവിത്രി കവിതയെഴുതാൻ പ്രത്യേക തയ്യാറെടുപ്പുകൾ ഒന്നും നടത്താറില്ല.പദാനുപദങ്ങളായി,അനർഗ്ഗളമായി വരികൾ ഹൃദയത്തിൽനിന്നും ഒഴുകിയെത്തുകയാണ്.സ്വയം സംഗീതം നൽകിയാണ് കവിതാ രചന.
കവിതാ രചനയിലെ ഈ പ്രത്യേക സിദ്ധിയാവാം സാവിത്രിയെ 2013 ലെ അംബേദ്ക്കർ നാഷണൽ ഫെല്ലോഷിപ്പ് അവാർഡിന് അർഹയാക്കിയത്.ഇക്കഴിഞ്ഞ വിഷുദിനത്തിൽ തിരുവനന്തപുരം പാളയത്തെ ഭാഗ്യമാല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരളാ ഗവർണ്ണർ നിഖിൽ കുമാർ പുരസ്ക്കാരവും തിരുവനന്തപുരം മേയർ അഡ്വ.കെ.ചന്ദ്രിക മഹാത്മാ ഫൂലേ നാഷണൽ എക്സലൻസ് അവാർഡും സാവിത്രിയ്ക്ക് സമ്മാനിച്ചു.അതോടൊപ്പം ഡൽഹിൽ നടന്ന ഓൾ ഇൻഡ്യാ കോൺഫെഡറേഷൻ ഓഫ് എസ്.സി-എസ്.ടി ഓർഗനൈസേഷന്റെ പരിപാടിയിൽ തന്റെ സ്വന്തം കവിത സംഗീതവൽക്കരിച്ച് പാടി അവതരിപ്പിക്കാൻ അവസരം ലഭിച്ചതും വലിയ ഭാഗ്യമായി ഈ കലാകാരി കരുതുന്നു.
2010 ലാണ് സാവിത്രിയുടെ ആദ്യ കവിതാ സമാഹാരമായ താളം തെറ്റിയ ജീവിതങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്.41 കവിതകളാണ് ഇതിന്റെ ഉള്ളടക്കം.പുസ്തകത്തിന്റെ അവതാരിക എഴുതി നൽകിയത് കവി ചന്തിരൂർ ദിവാകരനാണ്.പ്രകാശന സമ്മേളനമാകട്ടെ ദ്വീപുനിവാസികൾ ഒരുത്സവമാക്കിത്തീർത്തു.2010 ഓഗസ്റ്റ് 16 നായിരുന്നു അത്.കാക്കത്തുരുത്ത് കടവിൽ ചേർന്ന സമ്മേളനത്തിൽ കവികളും കലാകാരന്മാരുമുൾപ്പടെ 150 ഓളം പേർ പങ്കെടുത്തു.അരൂർ എം.എൽ.എ അഡ്വ.എ.എം.ആരിഫാണ് ഉദ്ഘാടകനായെത്തിയത്.
കവിതകൾക്കൊപ്പം ഭക്തിഗാനങ്ങൾ,ഒപ്പനപ്പാട്ടുകൾ,പാരഡി ഗാനങ്ങൾ എന്നിവയും സാവിത്രി രചിച്ചിട്ടുണ്ട്.കൂടാതെ അഞ്ചോളം കഥകളും സാവിത്രിയുടേതായിട്ടുണ്ട്.കൂടാതെ നാല് ചെറുകഥകളടങ്ങിയ നിമിഷത്തിലെത്തിയ വസന്തമെന്ന കഥാസമാഹാരവും പ്രസിദ്ധീകരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്.
പല കവിതകളും ജീവിതത്തിലേക്ക് വിരൽ ചൂണ്ടുന്നവയാണ്.മദ്യത്തിനും മയുമരുന്നിനുമെതിരെയുള്ള സന്ദേശമാണ് ലഹരിയുടെ ദൂഷ്യം എന്ന കവിതയുടെ ഇതിവൃത്തം.അതുപോലെതന്നെ യേശുദേവനെക്കുറിച്ചും ശ്രീനാരായണ ഗുരുദേവനെക്കുറിച്ചും സാവിത്രി കവിതകൾ രചിച്ചിട്ടുണ്ട്.
ഭർത്താവ് സോമനും മക്കളുമാണ് തന്റെ കലാപ്രവർത്തനിന് എന്നും പ്രോത്സാഹനം നൽകിയിട്ടുള്ളതെന്ന് സാവിത്രി പറയുന്നു.ആദ്യം അവർക്കുമുന്നിലാണ് കവിതകളും കഥകളും അവതരിപ്പിക്കുക.അവരുടെ അഭിപ്രായം മാനിച്ച് ആവശ്യമായ തിരുത്തലുകൾ നടത്തും.
ഒരു കലാകാരിയായി മാത്രം ഒതുങ്ങുകയല്ല,സാവിത്രി.മികച്ച സംഘാടകകൂടിയാണിവർ.അഖില കേരള കലാകാര ക്ഷേമ സമിതി,പിറവി സാംസ്ക്കാരിക സംഘടന,സർഗ്ഗതീരം,കവിമൊഴി,ചാവറ കൾച്ചറൽ സെന്റർ എന്നീസംഘടനകളിലെ സജീവ പ്രവർത്തകയാണിവർ.കൂടാതെ വടക്കനേഴത്ത് ദേവീക്ഷേത്രം പ്രസിഡന്റ്,സെക്രട്ടറി എന്നീനിലകളിലും സോഷ്യൽ സർവ്വീസ് സൊസൈറ്റി,കുടുംബശ്രീ,ഹെൽത്ത് ഇൻഡ്യ എന്നീ സംഘടനകളിലും പ്രവർത്തിച്ചിട്ടുണ്ട്.കാക്കത്തുരുത്ത് 5919-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ചെമ്പഴന്തി കുടുംബ യൂണിറ്റിന്റെ കൺവീനർകൂടിയാണ് ഈ 53 കാരി.
ലളിതമോഹനമായ കവിതകളിൽ ഭാവനയുടെ ചിറകുവിടർത്തി പറന്നുപോകുന്ന സാവിത്രിയെന്ന ചിത്രശലഭത്തെ എങ്ങനെയാണ് കണ്ടില്ലെന്നു നടിക്കാനാവുക.
സുകന്യ,സാജൻ,സാജു എന്നിവർ മക്കളും മധു,സിജി,ജിഷ എന്നിവർ മരുമക്കളുമാണ്.ഫോൺ:92492 80550

1 comment:

  1. ലളിതമോഹനമായ കവിതകളിൽ ഭാവനയുടെ ചിറകുവിടർത്തി പറന്നുപോകുന്ന സാവിത്രിയെന്ന ചിത്രശലഭത്തെ എങ്ങനെയാണ് കണ്ടില്ലെന്നു നടിക്കാനാവുക. .....

    തീർച്ചയായും..ഈ കവിതകൾ എല്ലാ വായനക്കാരിലും എത്തിച്ചേരട്ടെ.. ലോകം മുഴുവൻ അറിയപ്പെടട്ടെ ഈ കവയിത്രിയേക്കുറിച്ച്.... എല്ലാ വിധ ആശംസകളും നേരുന്നു....

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ എനിക്ക് പ്രചോദനമേകും ..എന്തെങ്കിലും പറയൂ ..